ആറാവു (സ്വിറ്റ്സർലൻഡ്): സ്വിറ്റ്സർലൻഡിലെ ആറാവുവിൽ (Aarau) നടന്ന ’ആരവ്റേവ്’ (Aarau-Rave) ടെക്നോ മ്യൂസിക് ഫെസ്റ്റിവലിനിടെയുണ്ടായ മാരകമായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 43 വയസുള്ള സ്വിസ് പൗരനാണ് പിടിയിലായതെന്ന് ആർഗാവു കന്റോൺ പോലീസ് (Kantonspolizei Aargau) ഔദ്യോഗികമായി അറിയിച്ചു.
ആറാവുവിലെ കുതിരപ്പന്തയ മൈതാനത്ത് വച്ചാണ് സംഗീതോത്സവത്തിനിടെ ദാരുണമായ സംഭവം അരങ്ങേറിയത്. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.
വെടിവെപ്പിന് പിന്നാലെ പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ കാറിൽ സഞ്ചരിക്കുകയായിരുന്ന 43കാരനായ പ്രതിയെ പോലീസ് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിലവിലെ അന്വേഷണ പുരോഗതി അനുസരിച്ച് പ്രതി ഒറ്റയ്ക്കാണ് ഈ ആക്രമണം നടത്തിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
അക്രമത്തിന് പിന്നിലെ യഥാർഥ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവസ്ഥലം കേന്ദ്രീകരിച്ച് ഫോറൻസിക് ഉദ്യോഗസ്ഥരും കന്റോൺ പോലീസും വിശദമായ അന്വേഷണം തുടർന്നു വരികയാണ്.
ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത സംഗീതപരിപാടിക്കിടെയുണ്ടായ അപ്രതീക്ഷിത ആക്രമണം സ്വിറ്റ്സർലൻഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.